രണ്ടില ചിഹ്നം: ജോസഫ് വിഭാഗത്തിന്റെ ഹർജി തള്ളി സുപ്രീം കോടതി

0
18

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തെരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രിംകോടതി പരിഗണിച്ചില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതി നിര്‍വഹിച്ചില്ലെന്നാണ് പി ജെ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിക്കാതെയാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചതെന്നും ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി അറിയിച്ചു. ജോസഫ് വിഭാഗത്തിന്റെ വാദമുഖങ്ങളെ സുപ്രിംകോടതി തള്ളുകയും ചെയ്തു.

ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പ്രധാന ആവശ്യം. പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഈ നടപടിക്കെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും പിന്നീട് ഡിവിഷന്‍ ബെഞ്ചിലും നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു.