കോൺഗ്രസിൽ തമ്മിലടിയും പ്രതിഷേധവും രൂക്ഷം, വട്ടിയൂർക്കാവിൽ കൂട്ടരാജി

0
31

നിയസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിന് മുൻപേ കോൺഗ്രസിൽ തമ്മിലടിയും പ്രതിഷേധവും. വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജി സമർപ്പിച്ചു.

പല മണ്ഡലങ്ങളിലും വിമത ഭീഷണി ഉയർന്നതോടെ നേതൃത്വം വെട്ടിലായി. ഫിറോസ് കുന്നുംപറമ്പിലിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനു വേണ്ടി എ ഗ്രൂപ്പിൻ്റെ രാപ്പകൽ സമരം തുടരുകയാണ്.

വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് ഭാരവാഹികൾ കൂട്ടരാജി സമർപ്പിച്ചത്. മൂന്ന് കെപിസിസി അംഗങ്ങളും രണ്ടു ജില്ലാ ഭാരവാഹികളും 14 മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലക്ക് പ്രസിഡന്റുമാരുമാണ് രാജിവെച്ചത്.

കെട്ടി ഇറക്കിയ സ്ഥാനാർത്ഥി വേണ്ടെന്ന് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പാർട്ടി നടപടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്. പാർട്ടി പ്രവർത്തകരുടെ മനസ് അറിഞ്ഞില്ലെങ്കിൽ പരാജയം ഉറപ്പാണ്. പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കില്ലെന്നും പ്രവർത്തകർ പറയുന്നു.

തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിനെതിരെയും പ്രതിഷേധം ഉയരുകയാണ്. മലപ്പുറം ഡിസിസിക്ക് മുൻപിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. തവനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഫിറോസ് കുന്നുംപറമ്പിലിനെ പരിഗണിക്കുന്നതിലാണ് പ്രവർത്തകരുടെ എതിർപ്പ്. ഫിറോസ് കോൺഗ്രസ് പ്രവർത്തകനല്ലെന്നാണ് ആക്ഷേപം.