സർക്കാർ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനവ് അംഗീകരിക്കില്ലെന്ന് കോൺഗ്രസ്

0
27

ലോകം അംഗീകരിച്ച  കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായി സർക്കാർ സ്‌കൂളിൽ 6.80 ലക്ഷം വിദ്യാർഥികളുടെ വർധനയുണ്ടായെന്ന്‌‌ തങ്ങൾ അംഗീകരിക്കില്ലെന്ന് യുഡിഎഫ് വിദ്യാഭ്യാസ വിദഗ്‌ധർ. ‌എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് വിദ്യാർഥികൾ  വർധിച്ചെന്ന കണക്ക്‌ ശരിയല്ലെന്നാണ് ഇവരുടെ പക്ഷം. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി ഉയർന്നത്‌ ജനങ്ങൾക്കിടയിൽ വലിയ മതിപ്പ്‌ ഉളവാക്കും എന്ന തോന്നലിൽ ഉടലെടുത്ത കുത്തിത്തിരിപ്പ് മാത്രമാണ്‌‌ ലക്ഷ്യം.

കോൺഗ്രസ്‌ അനുകൂല സംഘടനയായ കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ വിമലൻ  ‘വിദ്യാരംഗം’ മാസികയിൽ എഴുതിയ ‘ കരുത്താർജിക്കുന്ന പൊതുവിദ്യാഭ്യാസം’ എന്ന ലേഖനം വായിച്ചാൽ പുതിയ കുത്തിത്തിരിപ്പുകാരുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി കിട്ടും.   കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർധന ഗ്രാഫുകൾ സഹിതമാണ്‌ വിമലൻ വിശദീകരിക്കുന്നത്‌‌‌. 2017 – 18 അധ്യായന വർഷത്തിൽ 1, 56, 558 കുട്ടികളും 2018 -19ൽ 1, 84, 728 വിദ്യാർഥികളും 2019 -20 ൽ 1,63, 558 പേരും അധികമായെത്തി. ആദ്യ മൂന്ന്‌ വർഷത്തെ കണക്കുകളിൽ തന്നെ 5,04, 851 കുട്ടികളുടെ വർധനവുണ്ടായതായും ലേഖകൻ ഉദ്ധരിക്കുന്നു‌.

കോവിഡിനെ തുടർന്ന്‌ 2020 – 21 അക്കാദമിക്‌ വർഷം ക്ലാസുകൾ നടക്കാതിരുന്നിട്ടുപോലും 1.79 ലക്ഷം കുട്ടികൾ സർക്കാർ സ്‌കൂളുകളിലേക്ക്‌ ഒഴുകിയെത്തി‌. 29 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ആദ്യമായാണ്‌ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതെന്ന്‌ പൊതുവിദ്യാഭ്യാസ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ വിഭാഗം ജോയിന്റ്‌ ഡയറക്ടർകൂടിയായ ലേഖകൻ വിശദമാക്കുന്നു‌.