സൗദി അറേബ്യ പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കരണ നിയമം 14 മുതല്‍ പ്രാബല്യത്തില്‍

0
34

സൗദി അറേബ്യ കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കരണ നിയമം ഈ മാസം 14 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സ്വകാര്യമേഖലയിലെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഈ സംരംഭം സൗദി തൊഴില്‍ വിപണിയില്‍ ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തും.

70 വര്‍ഷം പഴക്കമുള്ള സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം പുതുക്കുന്നതോടെ മെച്ചപ്പെട്ട തൊഴില്‍ മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമയുടെ സമ്മതമില്ലാതെ എക്‌സിറ്റ്, റീ-എന്‍ട്രി വിസകളും അന്തിമ എക്‌സിറ്റ് വിസകളും നേടാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കുകയും ചെയ്യും.

സ്വകാര്യ ഡ്രൈവര്‍, ഹോം ഗാര്‍ഡ്, വീട്ടുജോലിക്കാര്‍, ഇടയന്‍, തോട്ടക്കാരന്‍ അല്ലെങ്കില്‍ കൃഷിക്കാരന്‍ എന്നീ അഞ്ച് വിഭാഗങ്ങളിലൊഴികെ സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.

തൊഴില്‍ വിപണിയിലെ മത്സരങ്ങള്‍ മുറുകുന്നതിനും കഴിവുള്ളവര്‍ക്ക് മെച്ചപ്പെട്ട വേദനവും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്ന സ്ഥാപനങ്ങളിലേക്ക് അനായാസം ജോലി മാറാനും ഈ തൊഴില്‍ പരിഷ്‌കരണ നിയമം അനുവദിക്കും. ഈ സേവനങ്ങള്‍ അബ്‌ഷെര്‍, ക്വിവ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാണ്.