അക്രമവും തീവ്രവാദവും അവസാനിപ്പിച്ച് ഇറാഖ് സമാധാന പാതയിൽ വരണം : ഫ്രാന്‍സിസ് മാര്‍പാപ്പ

0
24

ചരിത്ര സന്ദര്‍ശനത്തിനായി പോപ് ഫ്രാന്‍സിസ് ഇറാഖിലെത്തി. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പോപ്പ് വന്നിറങ്ങിയത്. അലിറ്റാല്യ വിമാനത്തില്‍ 75ഓളംമാധ്യമപ്രവര്‍ത്തകരോടൊപ്പമാണ് പോപ്പ് എത്തിയത്.

അക്രമവും തീവ്രവാദവും അവസാനിപ്പിച്ച് ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായുള്ള കൂടിക്കാഴ്ച ഇന്നാണ്. നജാഫിലെത്തുന്ന മാര്‍പാപ്പ, ഊറിലെ സര്‍വമതസമ്മേളനത്തിലും പങ്കെടുക്കും.

പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പ ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലില്‍ വിശ്വാസ സമൂഹം മാര്‍പാപ്പയെ സ്വീകരിച്ചു.

ഇന്ന് നജഫിലേക്കു പോകുന്ന മാര്‍പാപ്പ ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അല്‍ സിസ്താനിയെ സന്ദര്‍ശിക്കും. തുടര്‍ന്ന് നാസിരിയ്യയിലേക്കു പോയി ഉറിലെ സര്‍വമതസമ്മേളനത്തിലും സംബന്ധിക്കും. വൈകിട്ട് ബഗ്ദാദില്‍ തിരിച്ചെത്തി സെന്റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും. നാളെ രാവിലെ ഇര്‍ബിലിലേക്കു പോകുന്ന മാര്‍പാപ്പ ഹെലികോപ്റ്ററില്‍ മൊസൂളില്‍ സന്ദര്‍ശനം നടത്തും.

കൊവിഡ്, യുദ്ധ ഭീഷണികള്‍ക്കിടയിലെ മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ അതീവ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികാണുന്നത്. മാര്‍പാപ്പയ്ക്ക് സുരക്ഷയൊരുക്കാന്‍ 10,000 സൈനികരെയാണ് ഇറാഖ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.