ബിരുദം പൂർത്തിയാക്കുന്നതുവരെ മകന് പിതാവ് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി

0
57

ബിരുദം പൂർത്തിയാക്കുന്നതുവരെ മകന് പിതാവ് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി.ബിരുദം അടിസ്ഥാന വിദ്യാഭ്യാസമായാണ് കണക്കാക്കുന്നതെന്നും പതിനെട്ട് വയസ്സ് തികയുന്നതുവരെയല്ല പണം നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ബിരുദം പൂർത്തിയാക്കാൻ ആവശ്യമായ സാമ്പത്തിക സഹായം ഉണ്ടെന്ന് ഉറപ്പുവരുത്താൻ 2021 മാർച്ച് 31 വരെ മകന്റെ വിദ്യാഭ്യാസത്തിനായി പിതാവ് പണം നൽകണമെന്ന് ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ ധനഞ്ജയ വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

‘പതിനെട്ട് വയസ്സുവരെ ജീവനാംശം നൽകുന്നത് ഇപ്പോഴത്തെ കാലത്ത് മതിയാവില്ല എന്തുകൊണ്ടെന്നാൽ ്ആദ്യത്തെ അടിസ്ഥാന ബിരുദം കൈവരിക്കാൻ സാധിക്കുക ഒരാൾ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ മാത്രമാണ്.നിങ്ങൾ അവന്റെ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കണം,അവന് ബിരുദം കോളേജിൽ നിന്ന് ലഭിക്കുന്നതുവരെ’.’കുടുബ കോടതിയുടെ ഉത്തരവ് പരിഷ്‌കരിക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു.

ആദ്യവിവാഹാത്തിലുണ്ടായ മകന് പതിനെട്ട് വയസ്സ് തികയുന്നതുവരെ മാസം 20,000 രൂപ നൽകണമെന്ന് കുടുംബകോടതി 2017 സെപ്റ്റംബറിൽ ഉത്തരവിട്ടിരുന്നു.2004 മാർച്ചിലാണ് മകനുണ്ടായത്. ദമ്പതികൾ വിവാഹിതരായത് 1999ലാണ്.

കർണാടക ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന ഇയാൾ 2005ലാണ് ആദ്യ ഭാര്യയുമായി വിവാഹമോചിതനായത്. . ബാഗൽകോട്ടിലെ കുടുംബ കോടതി കുട്ടിയുടെ ജീവനാംശം പ്രതിമാസം 20,000 രൂപയായി നിശ്ചയിച്ചു. ഈ ഉത്തരവ് 2019 ൽ ഹൈക്കോടതി ശരിവച്ചതിനെ തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്.

തന്റെ ശമ്പളം 20,000 രൂപയിൽ കുറവാണെന്നും താൻ വീണ്ടും വിവാഹം കഴിച്ച് രണ്ട് കുട്ടികളുണ്ടായതിനാൽ ആദ്യ വിവാഹത്തിൽ നിന്നുള്ള മകന് 20,000 രൂപ നൽകിയാൽ തന്റെ ഇപ്പോഴുള്ള കുടുംബത്തെ പരിപാലിക്കുവാൻ ബാക്കിയൊന്നും ഉണ്ടാകില്ലെന്നും കോടതിയിൽ ഇയാൾ വാദിച്ചു. ആദ്യ ഭാര്യക്ക് അവിഹിതബന്ധം ഉണ്ടാതിനാലാണ് അവരിൽ നിന്നും വേർപ്പിരിഞ്ഞതെന്നും കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു.

എന്നാൽ ബെഞ്ച് പറഞ്ഞു,’നിങ്ങൾക്കിതിന് കുട്ടിയെ ശിക്ഷിക്കാൻ കഴിയില്ല.ഇതിനൊക്കെ കുട്ടി എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ സഹായം ആവശ്യമായ ഒരു കുട്ടിയുണ്ടെന്ന് നിങ്ങൾ വീണ്ടും വിവാഹം കഴിയ്ക്കുമ്പോൾ ഓർക്കേണ്ടതായിരുന്നു.’അതേസമയം മാസം കൊടുക്കേണ്ട ജീവനാംശം 10,000 രൂപയായി ബെഞ്ച് കുറച്ചു കൊടുത്തു.