മുസ്ലീം ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാൻ നീക്കമാണ് നടക്കുന്നത് : മന്ത്രി കെ ടി ജലീൽ

0
31

മുസ്ലീം ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിന്റെ ഉള്ളിൽ നിന്നും ഉയർന്നുവന്ന് ഒരു പൊട്ടിത്തെറിയിൽ കലാശിക്കുമെന്നും മന്ത്രി കെ ടി ജലീൽ. തിരൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ആശ്രിത വൽസലനെ പാർട്ടിയിൽ അധികാരസ്ഥാനത്ത് കൊണ്ടുവന്ന് പാർട്ടിയിലെ ജനകീയ സ്വഭാവം ഇല്ലാതാക്കുകയാണ് ലീഗ് നേതൃത്വം ചെയ്യുന്നത്. ലീഗിനെ സമുദായ രാഷ്ടീയ പാർട്ടി സ്ഥാനത്തുനിന്നും സമുദായത്തിലെ വരേണ്യവർഗ്ഗത്തിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്ക് മാറ്റുന്നുവെന്ന ആക്ഷേപം ഒരു വിഭാഗം നേതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

മുസ്ലീം ലീഗിലേക്കെല്ലാ കാലത്തും ചിലർക്ക് മാത്രം നിയമങ്ങൾ ബാധകമല്ല എന്ന നിലയാണ്. പാർട്ടിയിൽ സവർണാധിപത്യം നിലനിൽക്കുന്നു എന്ന ആക്ഷേപമാണ് നേതാക്കൾക്കുള്ളത്. ഇപ്പോൾ അതവർ പരസ്യമായി പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തു വരുന്നു.

വ്യവസ്ഥകളൊക്കെ ലീഗ് മുന്നോട്ട് വെക്കുമെങ്കിലും ഇത് ലീഗിലെ അവർണർക്കു മാത്രമാണ് ബാധകമാകുന്നത്. സവർണർക്കത് ബാധകമല്ല, ഈ സവർണ അവർണ വേർതിരിവിനെതിരായിട്ടായിരിക്കും ലീഗിൽ വലിയ പൊട്ടിത്തെറിയുണ്ടാകാൻ പോകുന്നത്. ഇതിന്റെ ഫലമായി ജില്ലയിലെ പ്രതീക്ഷിക്കാത്ത നേതാക്കളടക്കം വിമത സ്ഥാനാർത്ഥിയായി രംഗത്തുവരുമെന്നാണ് അറിയുന്നത്.

പാലക്കാട് ജില്ലയിലെ പ്രമുഖ ലീഗ് നേതാക്കൾ താനുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇത്തരം ലീഗ് നേതാക്കൾ ലീഗ് – കോൺഗ്രസ് നിലപാടിൽ അമർഷമുള്ളവരാണ്. ഇത് വരുന്ന
തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും മന്ത്രി പറഞ്ഞു.

കസ്റ്റംസും മറ്റ് എജൻസികളും സർക്കാറിനെതിരെ എന്തെല്ലാം ഉമ്മാക്കികളാണ് കാണിച്ചു കൂട്ടിയത്.3 എജൻസികൾ തനിക്കെതിരെ വട്ടമിട്ട് പറന്നിട്ടും അവസാനം തന്റെ രോമത്തിൻ തൊടാൻ പോലും പറ്റിയില്ല. സമാനമായ സ്വഭാവമായിരിക്കും ഇക്കാര്യത്തിലും ഉണ്ടാവുകയെന്നും കെ ടി ജലീൽ പറഞ്ഞു.