ഇന്ത്യയുടെ കടം 160 ലക്ഷം കോടി ; കടഭാരം ജിഡിപിയുടെ 90 ശതമാനം

0
57

ഈ മാസം അവസാനത്തോടെ രാജ്യത്തിന്റെ മൊത്തം കടം 160 ലക്ഷം കോടിയോളം രൂപയാകും. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ(ജിഡിപി) 90 ശതമാനത്തോളമായി കടം ഉയരുകയാണ്‌. കഴിഞ്ഞവർഷം കടം 147 ലക്ഷം കോടി രൂപയും ജിഡിപി 203 ലക്ഷം കോടിയുമായിരുന്നു. ജിഡിപിയുടെ 72 ശതമാനമായിരുന്നു മൊത്തം കടഭാരം.

ഇക്കൊല്ലം 12 ലക്ഷം കോടി രൂപ കൂടി വായ്‌പ എടുക്കുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജിഡിപി എഴ്‌ ശതമാനം ചുരുങ്ങുമെന്നാണ്‌ നിഗമനം. ഈ സാഹചര്യത്തിൽ ലോകത്തെ ഏറ്റവും കടബാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുകയാണ്‌.

ജിഡിപിയും കടവും തമ്മിലുള്ള അനുപാതം അടുത്ത അഞ്ച്‌ വർഷം 90 ശതമാനത്തിൽ കൂടുതലായി തുടരുമെന്നാണ്‌ രാജ്യാന്തര ഏജൻസികളുടെ മുന്നറിയിപ്പ്‌. സാമ്പത്തിക വളർച്ച ഉയർന്ന തോതിൽ നിലനിൽക്കുമ്പോൾ ഉയർന്ന കടഭാരം പ്രശ്‌നമാകില്ല. എന്നാൽ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ കടം ബാധ്യതയായി മാറും.