ഹാഥ്റസ് പീഡന കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു

0
26

മകളെ ശല്യം ചെയ്തതിനെതിരെ പരാതി നല്‍കിയ പിതാവിനെ പ്രതി വെടിവെച്ചുകൊന്നു. ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവം. ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് പ്രതിയുടെ കുടുംബവും പരാതിക്കാരിയുടെ കുടുംബവും തമ്മിലുണ്ടായ വാക്കുതര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

2018ലാണ് ഗൌരവ് ശര്‍മക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇയാൾക്ക് ജാമ്യം ലഭിച്ചു. ഈ സംഭവത്തോടെ ഇരു കുടുംബങ്ങളും തമ്മില്‍ ശത്രുതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗൌരവ് ശര്‍മയുടെ ഭാര്യയും ബന്ധുവും ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ കൊല്ലപ്പെട്ടയാളുടെ പെൺമക്കളും അവിടെ ഉണ്ടായിരുന്നു. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഗൗരവ് ശർമയും പെണ്‍കുട്ടികളുടെ പിതാവും ഇടപെട്ടതോടെ പ്രശ്നം രൂക്ഷമായി. ഗൗരവ് ബന്ധുക്കളായ ചില യുവാക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് പ്രതി പെണ്‍കുട്ടികളുടെ പിതാവിനെ വെടിവെച്ച് കൊല്ലുകയുമായിരുന്നുവെന്ന് ഹാഥ്റസ് പൊലീസ് മേധാവി വിനീത് ജയ്സ്വാൾ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

ഗൗരവിന്‍റെ ഒരു ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പൊലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധിച്ചു- ‘ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു, ഇപ്പോള്‍ എന്‍റെ പിതാവിനെ കൊന്നു. അവര്‍ അഞ്ചോ ആറോ പേരുണ്ടായിരുന്നു. എന്‍റെ പിതാവിന് ആരോടും ശത്രുത ഉണ്ടായിരുന്നില്ല. എനിക്ക് നീതി വേണം’ എന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഹാഥ്റസ് വാര്‍ത്തകളില്‍ നിറഞ്ഞത്. ദലിത് യുവതിയെ മേല്‍ജാതിയില്‍പ്പെട്ട നാല് പേര്‍ ബലാത്സംഗം ചെയ്ത് കൊന്നു. പെൺകുട്ടിയുടെ മൃതദേഹം പൊലീസ്കുടുംബത്തിന് വിട്ടുകൊടുക്കാതെ അർധരാത്രി കത്തിച്ചുകളഞ്ഞത് വിവാദമായിരുന്നു. പിന്നാലെയാണ് ഹാഥ്റസില്‍ നിന്നും മറ്റൊരു കുറ്റകൃത്യത്തിന്‍റെ വാര്‍ത്ത കൂടി പുറത്തുവന്നത്.