ഹൗസ്ബോട്ടുകളിൽ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നത് ഹരിത ടൂറിസത്തിന് മുതൽക്കൂട്ട് : എം.എം. മണി

0
24

ഹൗസ്ബോട്ടുകളിൽ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നത് ഹരിത ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഹൗസ് ബോട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഹൗസ് ബോട്ടുകളിൽ സൗരോർജ്ജം ഉപയോഗിക്കുന്നതോടെ കുടുതൽ ഊർജ്ജം ലാഭിക്കാനും മലിനീകരണം കുറയ്ക്കാനും സാധിക്കും. ഇതു ഹൗസ് ബോട്ട് ടൂറിസം മേഖലയിലെ പുതിയ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു. സൗരോർജ പദ്ധതി നടപ്പാക്കുന്നതോടെ ഹൗസ് ബോട്ടുകൾ കൂടുതൽ ആദായകരമാകുമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നും കൂടുതൽ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ഹൗസ് ബോട്ടുകളിലും സൗരോർജ പദ്ധതി വരുന്നതോടെ ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു കായൽ ടൂറിസത്തിനാകും വഴി തുറക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട്, എനർജി മാനേജ്മെനന്റ് സെന്റർ, കേന്ദ്ര ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി കേന്ദ്രമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡാക്ക് എന്നിവയുമായി സഹകരിച്ചാണ് സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഹൗസ് ബോട്ട് പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒരു സ്വകാര്യ ഹൗസ് ബോട്ടിൽ പരീക്ഷണ അടിസ്ഥാനത്തിൽ സൗജന്യമായി സൗരോർജ്ജവൽക്കരണം നടപ്പാക്കി.

ഹൗസ് ബോട്ടിനുള്ളിൽ വെളിച്ചത്തിനും താപനിയന്ത്രണത്തിനും സാധാണ ഗതിയിൽ പെട്രോൾ/ഡീസൽ ജനറേറ്ററുകളാണ് ഉപയോഗിച്ചുവരുന്നത്. ഇത്തരത്തിലുള്ള പെട്രോൾ/ഡീസൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതു മൂലം പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ച് ഹൗസ് ബോട്ടുകളെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ആർ. ഹരികുമാർ, സി-ഡാക് സീനിയർ ഡയറക്ടർ രഞ്ജി വി ചാക്കോ, ജില്ലാ പോർട്ട് ഓഫീസർ എബ്രഹാം വി കുര്യാക്കോസ്, എനർജി എഫിഷ്യൻസി ഡിവിഷൻ ഹെഡ് ജോൺസൺ ഡാനിയേൽ, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.