യുഡിഎഫ് കാലത്തെ നിയമന കുംഭകോണം- 2

0
21

ബന്ധുത്വവും കോഴപ്പണവുമായിരുന്നു ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് നിയമനത്തിനുള്ള ഏകമാനദണ്ഡം. അങ്ങനെ ഉന്നതപദവി ലഭിച്ചവരിൽ ചെന്നിത്തലയുടെ അനിയനും ഉമ്മൻചാണ്ടിയുടെ അടുത്ത ബന്ധുക്കളും ഉൾപ്പെടുന്നു. ഉമ്മൻചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ്‌ ഇല്ലംപള്ളിയെ സഹകരണ സർവീസ് പരീക്ഷാ ബോർഡ്‌ ചെയർമാനാക്കിയത് നിങ്ങൾ മറന്നതാണോ?

കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍ 13 പേര്‍ക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനധികൃത നിയമനം നൽകിയത്. ലക്ഷങ്ങള്‍ കൈപ്പറ്റിയതിനുശേഷമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നിയമനം നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാണ് അന്നീ നിയമനങ്ങൾ നടത്തിയത്. ആറ് വര്‍ക്കര്‍മാര്‍, നാല് പാര്‍ട്ടൈം സ്വീപ്പര്‍മാര്‍, മൂന്ന് സെയില്‍സ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് നിയമനം നല്‍കിയത്. മാനേജിങ് ഡയറക്ടറുടെ താല്‍ക്കാലിക ഡ്രൈവറെയും സ്ഥിരപ്പെടുത്തി. പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ച്, എഴുത്തുപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ശേഷമാണ് സ്ഥിരം നിയമനം സാധാരണ ഗതിയില്‍ നല്‍കാറ്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് 13 പേരെ നിയമിച്ചത്.

അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന് സ്‌പോര്‍ട്‌സ് കൌണ്‍സിലില്‍ വഴിവിട്ട നിയമനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളും ഉയര്‍ന്നുവന്നു. അടിസ്ഥാന യോഗ്യതപോലുമില്ലാതിരുന്നിട്ടും 80,000 രൂപ ശമ്പളത്തിലാണ് ഇയാളെ നിയമിച്ചത്. അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിനാണ് യുഡിഎഫ് സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ ടെക്‌നിക്കല്‍ അസി. സെക്രട്ടറിയായി നിയമനം നല്‍കിയത്.

ക്‌ളിഫ്‌ഹൌസ് സമരസമയത്ത് കോൺഗ്രസിന്റെ ഒത്താശയോടെ പ്രതിരോധ നാടകം കളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സന്ധ്യക്ക് ശംഖുമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ‘അഡ്മിനിസ്‌ട്രേറ്റര്‍’ തസ്തികയില്‍ നിയമനം നല്‍കി. പ്രതിമാസവേതനം 15,000 രൂപയോളം ഇവര്‍ക്ക് സ്‌പോര്‍ട്‌സ് കൌണ്‍സില്‍ നല്‍കുന്നുണ്ട്. കായികരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും സന്ധ്യയെ സ്‌പോര്‍ട്‌സ് കൌണ്‍സിലില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും നിര്‍ദേശപ്രകാരമാണ്.

ബാര്‍ കോഴക്കേസില്‍ പ്രതിസ്ഥാനത്തുള്ള മന്ത്രി കെ ബാബുവിന്റെ പിആര്‍ഒയ്ക്ക് സര്‍ക്കാര്‍ സെക്രട്ടറിക്ക് സമാനമായ തസ്തികയില്‍ ഡയറക്ടറായി നിയമനം നല്‍കി. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പദവിയിലിരുന്ന് മന്ത്രിയുടെ പിആര്‍ഒ ജോലി നിര്‍വഹിക്കുന്ന ജലീഷ് പീറ്ററിനെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിയുടെ സ്റ്റാഫിലുള്ളയാള്‍ക്ക് ഇത്തരം പദവി നല്‍കുന്നത് നല്ല കീഴ്വഴക്കമാകില്ലെന്ന വകുപ്പ് മേധാവികളുടെ അഭിപ്രായം
മറികടന്നായിരുന്നു നിയമനം.