ദുർബല വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം വർധിപ്പിക്കും: മുഖ്യമന്ത്രി

0
38

ദുർബല വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം വർധിപ്പിക്കാൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പട്ടികജാതി വകുപ്പിന്റേയും കിഫ്ബിയുടെയും ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പ്രവൃത്തികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുർബല വിഭാഗങ്ങളുടെ പഠനത്തിനും വീടുകൾ നിർമിക്കുന്നതിനും സർക്കാർ മുൻഗണന നൽകി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും പ്രീ, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളും പലതും കാലപ്പഴക്കം ചെന്നവയോ ഉപയോഗശൂന്യമായവയോ ആണ്.

സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിഞ്ഞ മേഖലകളിലൊന്നാണ് ഇത്. തൃശൂർ ചേലക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 9 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് 98 ലക്ഷം രൂപ ചെലവഴിച്ചാണ് ബേള ഐ. ടി. ഐ കെട്ടിടം ഒരുക്കിയത്. 3.28 കോടി രൂപ ചെലവഴിച്ച് കടകംപള്ളി ഐ. ടി. ഐയ്ക്ക് പുതിയ കെട്ടിടവും നിർമിച്ചു.

23 കുട്ടികളുടെ ബാച്ചാണ് ഇവിടെയുള്ളത്. കാസർകോട് വെള്ളച്ചാൽ എം.ആർ. എസ് അടുത്ത അധ്യയന വർഷം പ്രവർത്തനം ആരംഭിക്കും. 100 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുങ്ങുന്നത്. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ഇത് നിർമിക്കുന്നത്.

കണ്ണൂരിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 201920 അധ്യയന വർഷം ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും കോവിഡ് കാരണം നടന്നില്ല. അഞ്ചു മുതൽ പത്തു വരെ ക്‌ളാസുകളിലെ 210 കുട്ടികളാണ് ഇവിടെയുള്ളത്. കിഫ്ബിയുടെ 14.70 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആലുവയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലും തയ്യാറായിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് 4.46 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ മാടായിലും കോഴിക്കോട് തൂണയിലും നിർമിക്കുന്ന രണ്ടു ഐ. ടി. ഐ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിച്ചു.