അധ്യക്ഷ സ്ഥാനം തെറിക്കുമെന്ന് ഭയം, കെ.സുധാകരനെ ന്യായീകരിച്ച് മുല്ലപ്പള്ളി

0
37

മുഖ്യമന്ത്രി പിണറയി വിജയനെ ജാതീയമായി അധിക്ഷേപിച്ച കെ.സുധാകരന്റെ നിലപാടിനെ ന്യായീകരിച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.സുധാകരൻ ആരെയും അധിക്ഷേപിച്ചിട്ടില്ല, മുഖ്യമന്ത്രിയുടെ പിതാവിന്റെ തൊഴിലിനേയും, വളർന്ന സാഹചര്യത്തെയും ആക്ഷേപിച്ചിട്ടില്ല, കെ.സുധാകരന്റെ ശൈലി മാറ്റേണ്ട ആവശ്യമില്ല എന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കെ. സുധാകരനെ വിമർശിച്ച കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും, രമേശ് ചെന്നിത്തലയും ഉൾപ്പടെയുള്ള നേതാക്കൾ ഇന്ന് നിലപാടിൽ മലക്കം മറിഞ്ഞു.

കെ. സുധാകരനെ ഭയന്നാണ് ഇപ്പോൾ മുല്ലപ്പള്ളിയുടെ പിന്തുണ. തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റുവാങ്ങിയ കോൺഗ്രെസ്സിന്റെ അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരനെ കൊണ്ട് വരണമെന്ന് ആവശ്യം ശക്തമായിരുന്നു. ഈ സാഹചര്യം വളരെ ശക്തമായി ഇപ്പോഴും നില നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കസേരയ്ക്ക് ഇളക്കം തട്ടാതിരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനും സുധാകരന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് രംഗത്ത് വന്നത്.

ഇതോടെ കോൺഗ്രസിനുള്ളിൽ വിമര്ശിക്കപെടാൻ പാടില്ലാത്ത നേതാവായി കെ.സുധാകരൻ മാറുകയാണ് എന്ന് വ്യക്തമാവുകയാണ്. പ്രതിപക്ഷ നേതാവ് ഉൾപ്പടെ നിലപാടിൽ മറുകണ്ടം ചാടിയതോടെ പുരോഗമന നിലപാടുള്ള കോൺഗ്രസ് നേതാക്കളും വെട്ടിലായി.