ലിംഗ സമത്വം : ഒളിമ്പിക്സിനായി ബ്രിട്ടൻ എത്തുക രണ്ട് പതാകവാഹകരുമായി

0
31

ലിംഗ സമത്വം ഉറപ്പാക്കാൻ ഇത്തവണ ഒളിമ്പിക്സിനായി ബ്രിട്ടൻ എത്തുക രണ്ട് പതാകവാഹകരുമായി. ടോക്കിയോയിൽ ഇത്തവണ ഒളിമ്പിക് ദീപം തെളിയുമ്പോൾ ബ്രിട്ടീഷ് പതാകയുമായി ഒരു വനിതയും പുരുഷനും സംഘത്തെ മുന്നിൽ നിന്ന് നയിക്കും.

ഒളിമ്പിക് ചരിത്രത്തിൽ ഇതേവരെ മാർച്ച് പാസ്റ്റിൽ ഒരു അത്ലറ്റ് മാത്രമാണ് പതാകയേന്തി ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ മുന്നിൽ നിന്നും നയിച്ചിട്ടുള്ളത്. ആ പതിവാണ് ഇത്തവണ മാറുന്നത്.ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി ഒളിമ്പിക്സിന്റെ കെട്ടിലും മട്ടിലും വലിയ മാറ്റങ്ങളാണ് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്.

ബ്രിട്ടന്റെ ചരിത്രത്തിൽ ഇതേവരെ 26 പേരാണ് പതാകാ വാഹകരായി എത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് പേർ മാത്രമാണ് സ്ത്രീകൾ. പുതിയ മാറ്റത്തോടെ ഈ മേഖലിയൽ ഉൾപ്പെടെ ലിഗസമത്വം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക് സംഘാടകർ.ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിൽ ആദ്യമായി ദേശീയപതാകയേന്തിയത് മലയാളി അത്ലറ്റ് ഷൈനി വിൽസണാണ്. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ ദേശീയ പാതകയുമായി അത്ലറ്റുകളുടെ മാർച്ച് പാസ്റ്റിനെ മുന്നിൽ നിന്നും നയിച്ചത്.

പിന്നാലെ 2004ലെ ഏതെൻസ് ഒളിമ്പിക്സിൽ അഞ്ചു ബോബി ജോർജും ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് വേദിയിൽ ദേശീയപതാകയുമായി മാർച്ച് പാസ്റ്റിനെ മുന്നിൽ നിന്നും നയിച്ചു. ഇത്തവണ ടോക്കിയോ ഒളിമ്പിക്സിന് ഒരുങ്ങുമ്പോൾ ബ്രിട്ടന് സമാനമായി ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളും രണ്ട് പതാകവാഹകരുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.