ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
കഴിഞ്ഞ കുറേ കാലങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയുടെ വിമര്‍ശകനാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെ അദ്ദേഹം ശക്തമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കാറുണ്ട്. ബിജെപി വക്താക്കളുടെ വിവാദ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ട്വീറ്റുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
‘എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞുനീങ്ങി, യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ചെറിയ രാജ്യമായ ഖത്തറിനു മുന്നിലും ദണ്ഡനമസ്കാരം നടത്തിയിരിക്കുന്നു.’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ പറയുന്നു. വിദേശകാര്യനയത്തിന്‍റെ അപചയമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
During Modi govt's 8 years, Bharat Mata had to hang her head in shame because we crawled before the Chinese on Ladakh, knelt before the Russians, meowed before the Americans in QUAD. But we did shastangam dandawat before the tiny Qatar. That was depravity of our foreign policy.
— Subramanian Swamy (@Swamy39) June 6, 2022
ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മാത്രമല്ല പാര്‍ട്ടിയും പ്രതിരോധത്തിലാവുന്ന സ്ഥിതിയാണുള്ളതെന്ന് വിലയിരുത്തലുകളുയരുന്നുണ്ട്.
അതിനിടെ, പ്രവാചക നിന്ദയില്‍ അറബ് ലീഗും സൗദിയും ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. മുസ്ലീമുകൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും നടപടിവേണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അറബ് രാഷ്ട്രങ്ങളില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തറും, കുവൈറ്റും പ്രതിഷേധമറിയിച്ചു.ഒമാന്‍ ഗ്രാന്‍റ് മുഫ്ത്തിയും പ്രസ്ചാവനകളെ ശക്തമായി അപലപിച്ചു. വക്താക്കളുടേത് സര്‍ക്കാര്‍ നിലപാടല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ നുപുര്‍ ശര്‍മ്മയേയും,നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പുറത്താക്കുകയായിരുന്നു.
ബിജെപി വക്താക്കളായ നുപുര്‍ ശര്‍മ്മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനകളും ട്വീറ്റുകളുമാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഖത്തറിലെ സമൂഹമാധ്യമങ്ങളില്‍ വിവാദം കൊഴുത്തു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളുടെ നിലപാട് ഇതാണെങ്കില്‍ ഉപരാഷ്ട്രപതിയെ ബഹിഷക്കരിക്കണമെന്ന ആഹ്വാനം പോലുമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തര്‍ പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയും നിരാശയുമറിയിച്ചു. കുവൈറ്റും സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.ഒമാന്‍ ഗ്രാന്‍റ് മുഫ്തിയും നിലപാട് കടുപ്പിച്ചു. സര്‍ക്കാര്‍ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ സാമൂഹിക വിരുദ്ധരാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് പറഞ്ഞു. തുടര്‍ന്ന് ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ബിജെപി, നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു. ആരുടെയും മത വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും നടപടി നേരിട്ട നേതാക്കള്‍ പ്രതികരിച്ചു.