സ്പ്രിങ്ക്ലെരും, ബെവ്‌ ക്യുവും, മാധ്യമ-പ്രതിപക്ഷ ഗൂഢാലോചനയിൽ നിലം തൊടാതെ കേരളം വിട്ടോടിയ സംഭരഭക പട്ടിക ഇങ്ങനെ

0
59

കേരളത്തിൽ ഈയടുത്തകാലത്തായി മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തനം അവസാനിപ്പിക്കുകയും, തകർച്ചയിലാകുകയും ചെയ്ത സംരംഭങ്ങളുടെയും സംരംഭകരുടെ പട്ടികയും കണ്ടാൽ മലയാളി ഞെട്ടും. എന്തിനാണ് ഇവരെയൊക്കെ കേട്ട് കെട്ടിച്ചതെന്ന് മാധ്യമ-പ്രതിപക്ഷ വിരുതന്മാർ കേരളത്തോട് മറുപടി പറയണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും അധികം വിവാദം നേരിട്ട കമ്പനിയാണ് സ്പ്രിങ്ക്ലെർ. ഡാറ്റ ഹാൻഡിലിങ് സോഫ്റ്റ്‌വെയർ സഹായത്തിനായി കോവിഡ് കാലത്ത് കേരള സർക്കാർ സമീപിച്ച കമ്പനി. മലയാളിയായ റാഗി തോമസാണ് കമ്പനിയുടെ സ്ഥാപകനും സി ഇ ഓ യും, കിറ്റെക്സിനെക്കാൾ ആസ്തിയും, തൊഴിൽ നൽകാനുള്ള കെല്പും ഉണ്ടായിട്ടും അനാവശ്യ ഡാറ്റ ചോർച്ച വിവാദത്തിൽപ്പെടുത്തി ഇരു കൂട്ടരും കേരളത്തിൽ നിന്നും ഓടിക്കുകയായിരുന്നു. ഇപ്പോൾ സാബുവിനായി കരയുന്ന ആരെയും അന്ന് പുറത്ത് കണ്ടില്ല. ഇതേ സ്പ്രിങ്ക്ലെർ കമ്പനിയാണ് കേന്ദ്രത്തിലെ കോവിഡ് ഡാറ്റ മാനേജ് ചെയ്യുന്നത് എന്ന വസ്തുത കൂടി തിരിച്ചറിയുമ്പോഴാണ് ഈ കള്ളനാണയങ്ങളുടെ യഥാർത്ഥ മുഖം മലയാളിക്ക് മനസിലാക്കുക.

സമാനമാണ് ബെവ്‌ ക്യൂ ആപിന്റേയും അവസ്ഥ. യുവ സംരഭകരായ ചെറുപ്പക്കാരുടെ സ്വപ്നമാണ് മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും നുണ വാളുകൊണ്ട് വിടരും മുൻപ് തന്നെ കൊഴിഞ്ഞു പോയത്. ടെണ്ടറുമായി ബന്ധപ്പെട്ട് ഇക്കൂട്ടർ പടച്ചു വിട്ട നുണക്കടകളോടെയാണ് ബെവ്‌ ക്യൂവിന്റെ പ്രചാരത്തിനും വളർച്ചയ്ക്കും തിരിച്ചടിയായത്. ഇതോടെ യുവ സംരംഭകർക്ക് പുതിയ പദ്ധതികളുമായി മുന്നോട്ടു വരാൻ തന്നെ മടി കാണിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കി. ഇതേ അവസ്ഥയാണ് സെമി ഹൈ സ്പീഡ് റെയിലിനെതിരെയും നടക്കുന്നത്. കേരളത്തിന്റെ സ്വപ്ന പദ്ധതി എന്ന നിലയിൽ സർക്കാർ അവതരിപ്പിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്ന പദ്ധതിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നത് ഈ മാധ്യമ പ്രതിപക്ഷ ഗൂഢ സംഘങ്ങളാണ്. കേരളത്തിന്റെ വളർച്ചയിലും, ടൂറിസം മേഖലയിലും ഉൾപ്പടെ പദ്ധതി കൊണ്ടുണ്ടാകുന്ന മാറ്റവും, സംരംഭക വ്യവസായ മേഖലയിൽ വരുത്തുന്ന പുരോഗതിയും തടയുകയാണ് ലക്‌ഷ്യം. ഇച്ഛാശക്തിയുള്ള ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കിയ ഗെയിൽ പദ്ധതി, infrastructure വികസനം, വ്യവസായ മുന്നേറ്റം എന്നിവയൊക്കെ മറച്ചു വെച്ചാണ് ഈ പിന്തിരിപ്പന്മാരുടെ മൂരാച്ചിക്കളി. കാസർഗോഡ് നിന്ന് ആർക്കാണ് ഇത്ര വേഗം തിരുവനന്തപുരത്ത് എത്തേണ്ടത് എന്ന വിഢി ചോദ്യമൊക്കെ പ്രോത്സാഹിപ്പിക്കുന്നത് മാധ്യമങ്ങളാണ്.

കേരളത്തിൽ ടൂറിസം IT ഉൾപ്പടെപല വ്യവസായങ്ങളും വളരണം എങ്കിൽ നമ്മുടെ മദ്യനയത്തിൽ വലിയ പൊളിച്ചെഴുത്തു വേണം. അത് പോലെ നൈറ്റ് ലൈഫ് വേണം. സർക്കാർ എന്തെങ്കിലും തരത്തിൽ ഉള്ള ഒരു ലിബറൽ നയം കൊണ്ടുവന്നു നോക്കട്ടെ . കേരളത്തെ കുടിപ്പിച്ചു കിടത്താനാണ് എന്ന് പറഞ്ഞ് നമ്മുടെ മാധ്യമങ്ങൾ ഉറഞ്ഞുതുള്ളില്ലേ?
ഇപ്പൊ കിറ്റക്സിന്റെ സ്ഥാനത്ത് മറ്റൊരു കമ്പനി മറ്റൊരു സ്റ്റേറ്റിൽ ഇതേ കാരണം പറഞ്ഞ് നിക്ഷേപം ഉപേക്ഷിച്ചു എന്നു വയ്ക്കുക. കേരള സർക്കാർ ഒരു സ്വകാര്യ വിമാനം വിട്ട് അയാളെ ഇവിടെ കൊണ്ട് വന്ന് പിറ്റെന്ന് 100 ഏക്കർ പതിച്ചു കൊടുത്താൽ നമ്മുടെ മാധ്യമങ്ങൾ സർക്കാരിനെ രാജി വയ്പ്പിക്കില്ലേ?വലിയ അഴിമതി ആരോപിക്കില്ലേ? അവർ മറ്റേ സ്റ്റേറ്റിൽ നടത്തിയ കൊള്ളരുതായ്മകൾ വച്ച് സ്റ്റോറി ചെയ്യില്ലേ? രണ്ടാം പിണറായി സർക്കാരിനെ കരി വാരി തേക്കുകയും ഈ നാടിനെ നശിപ്പിക്കുകയും മാത്രമാണ് ഇക്കൂട്ടരുടെ ലക്‌ഷ്യം. കപട പരിസ്ഥിതിവാദം പറഞ്ഞ് പൊതുതാത്പര്യ ഹർജി കൊടുക്കുന്നത് മുതൽ അന്തിചർച്ചയിൽ ഇരുന്ന് വിഡ്ഢിച്ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകർ വരെ നീണ്ടുകിടക്കുന്ന ഒരു വലിയ സംഘം തന്നെ ഇടതു സർക്കാരിനെതിരെ എക്കാലത്തും ഇത്തരം വ്യവസായ വിരുദ്ധതതയുടെ പച്ച നുണകൾ പടച്ചു വിടാൻ പണിയെടുക്കുന്നുണ്ട്. മാർക്സിസ്റ്റ് സിദ്ധാന്തിനെപ്പോലും വളച്ചൊടിച്ച് വിടുവായത്തം പറഞ്ഞ് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കൻ ഇവർക്ക് കഴിയുന്നുമുണ്ട്. ഒരേസമയം ഇത് രണ്ടും പ്രതിരോധിക്കുക എന്നതാണ് സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഉത്തരവാദിത്തം.