പശ്ചിമ കൊച്ചിയിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് കായൽ ജലം കയറുന്നത് തടയാൻ സ്വീകരിച്ച് നടപടികൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിയൻ. നിയമസഭയിൽ ജോൺ ഫെർണാണ്ടസിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പശ്ചിമ കൊച്ചിയിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് കായൽ ജലം കയറുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്. നഗരാതിർത്തിയിലുള്ള ഏകദേശം 240 ഓടകൾ മഴക്കാലപൂർവ്വ ശുചീകരണത്തിൻറെ ഭാഗമായി എല്ലാ വർഷവും എക്കൽ നീക്കം ചെയ്ത് വൃത്തിയാക്കാറുണ്ട്. പ്രതിവർഷം 6 കോടിയോളം രൂപ ഇതിനായി ചെലവഴിക്കുന്നു. ബ്രഹ്മപുരത്തുള്ള കോർപ്പറേഷൻറെ മാലിന്യ സംസ്ക്കരണപ്ലാൻറ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മിച്ചമുള്ള 10 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി കൗൺസിൽ/സർക്കാർ അനുമതിയോടെ എക്കൽ, ചെളി തുടങ്ങിയവ ശാസ്ത്രീയമായി നിക്ഷേപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നതാണ്.
മൂവാറ്റുപുഴ, പെരിയാർ എന്നിവയുടെ ഡീസിൽറ്റിംഗ് നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. കണ്ണങ്കാട്ട് വെല്ലിംഗ്ടൺ ഐലൻറ് പാലം മുതൽ അരൂർ പാലം വരെയുള്ള വേമ്പനാട് കായലിലെ എക്കൽ നീക്കം ചെയ്യുന്നതിനുള്ള 13.79 കോടി രൂപയുടെ എസ്റ്റിമേറ്റ് ഉൾനാടൻ ജലഗതാഗതവകുപ്പിൽ പരിശോധനയിലാണ്. ഈ പ്രവൃത്തി നടപ്പിലാക്കുമ്പോൾ എക്കലും ചെളിയും നിക്ഷേപിയ്ക്കുന്നതിനായി പള്ളുരുത്തി മേഖലയിലെ മൂന്നേക്കർ ഭൂമി ലീസിന് നൽകണമെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പോർട്ട് ട്രസ്റ്റിൻറെ അധീനതയിലുള്ള രാമേശ്വരം വില്ലേജിലെ സർവ്വേ നമ്പർ 11/66 ൽ ഉൾപ്പെടുന്ന പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിയ്ക്കുന്നതിന് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തികൾക്ക് അനുമതി നൽകുന്നതാണ്.
ഫോർട്ട് കൊച്ചി മുതൽ മട്ടാഞ്ചേരി മുതലുള്ള ബോട്ട് റൂട്ടുകളുടെ ആഴം കൂട്ടൽ പ്രവൃത്തികൾ ടെണ്ടർ ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നു. എക്കലും മാലിന്യങ്ങളും നിക്ഷേപിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എറണാകുളം ജില്ലാകളക്ടർ നടപടി സ്വീകരിച്ചിട്ടുണ്ട്.