വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ഒമ്പത് വർഷം കഠിന തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. രാജപുരം കള്ളാർ ചീമുള്ളടുക്കയിലെ കെ.സി. കുര്യൻ മകൻ കെ.കെ.ചക്കോയെ (69)യാണ് തൂമ്പക്കൈ കൊണ്ടും മരവടി കൊണ്ടും തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി.
അയൽവാസികളായ ടി.യു.മാത്യു എന്ന മാതു (63),
ടി.യു. ജോസഫ് എന്ന കുഞ്ഞുമോൻ (62) ടി.യു.സൈമൺ (53) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടി.കെ.നിർമ്മല വിവിധ വകുപ്പുകളിലായി ഒമ്പത് വർഷവും മൂന്ന് മാസവും കഠിന തടവിനും 20,000 രൂപ വീതം ഓരോ പ്രതിയും പിഴയടക്കാനും ശിക്ഷിച്ചത്. ”
പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുകയിൽ നിന്ന് 30,000 രൂപ അന്യായക്കാരന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
2016 നവംബർ 16ന് രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയും മക്കളും വിദേശത്തായതിനാൽ വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന അന്യായക്കാരൻ അത്താഴം കഴിച്ചു കൊണ്ടിരിക്കെ പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ചാക്കോയുടെ തലക്കും ഇരുകാലുകൾക്കും തുരുതുരെ അടിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥമുള്ള ചാക്കോയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ വീടിനകത്തു കയറാനോ ആശുപത്രിയിൽ കൊണ്ടു പോകാനോ പ്രതികൾ സമ്മതിച്ചിരുന്നില്ല.
ലണ്ടനിലായിരുന്ന ചാക്കോയുടെ മകൻ വിവരമറിഞ്ഞ് രാജപുരം പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് കാര്യം ധരിപ്പിക്കുകയും സ്ഥലത്തെത്തിയ അഡീഷണൽ സബ് ഇൻസ്പെക്ടർ പി.എ.വർക്കി ചോരയിൽ കുളിച്ച് മൃതപ്രായനായി കിടക്കുകയായിരുന്ന ചാക്കോയെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതുകൊണ്ടു മാത്രമാണ് ജീവൻ രക്ഷിക്കാൻ സാധിച്ചത്.
അന്നത്തെ രാജപുരം എ.എസ്.ഐ. ആയിരുന്ന വി ടി. രാജു രജിസ്റ്റർ ചെയ്ത കേസ്അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ്ബ് ഇൻസ്പെക്ടർ വി.എം. ഗംഗാധരനായിരുന്നു
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ ബാലകൃഷ്ണൻ ഹാജരായി.
കേസിൽ 12സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും മൂന്ന് തൊണ്ടിമുതലുകളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.