കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമം സുപ്രിം കോടതി സ്റ്റേ ചെയ്തു. നാലംഗ സമിതി രൂപീകരിക്കാൻ ഉത്തരവ് നൽകി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ നൽകിയിരിക്കുന്നത്. മൂന്ന് നിയമങ്ങളും നടപ്പാക്കരുതെന്നും കോടതി അറിയിച്ചു.
ഇന്നലെ കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന കാർഷിക നിയമങ്ങൾക്കെതിരെ രൂക്ഷ വിമർശനം സുപ്രീംകോടതി നടത്തിയിരുന്നു. കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്നും കർഷകരുടെ സമരത്തെ നേരിടാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കർഷക സമരങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കർഷകസമരത്തെ അനുകൂലിക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ എന്തിനാണ് കാർഷികബിൽ നടപ്പാക്കണമെന്ന് കേന്ദ്രം ഇങ്ങനെ വാശി പിടിക്കുന്നതെന്ന് കോടതി ആരാഞ്ഞു. കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. അല്ലെങ്കിൽ തങ്ങൾ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിൽ വാക്കാൽ പറഞ്ഞിരുന്നു.
സമരം ചെയ്യുന്ന കര്‍ഷകരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ കോടതി നിരാശ പ്രകടിപ്പിച്ചു. ”സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു, പ്രായമായവരും സ്ത്രീകളുമെല്ലാം സമരത്തിന്റെ ഭാഗമാണ്. എന്തു ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്? നിയമങ്ങള്‍ക്കെതിരെ ഒട്ടേറെ പരാതികളുണ്ട്, അനുകൂലിച്ച് ഒന്നുപോലുമില്ല”- കോടതി ചൂണ്ടിക്കാട്ടി.
നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം. കര്‍ഷക സമരത്തിനെതിരായ ഹര്‍ജികളും ബെഞ്ച് പരിഗണിച്ചു. നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന കേന്ദ്ര വാദത്തെ വിമര്‍ശനത്തോടെയാണ് കോടതി പരിഗണിച്ചത്.