വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഭാഗമായി വരുന്ന മേൽപ്പാലങ്ങളുടെ നിർമ്മാണം സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂർത്തീകരിച്ചത്.രണ്ട് പാലത്തിനുസമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. ധനമന്ത്രി തോമസ് ഐസക്കാണ് മുഖ്യാതിഥി.
സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില , കുണ്ടന്നൂർ ജങ്ഷനുകളിൽ നിർമിച്ച മേൽപ്പാലങ്ങളിൽ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നാടിനായി സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ വിശ്വാസമർപ്പിച്ച സർക്കാരിന്റെ പ്രതിനിധിയെന്ന നിലയിലും മുടങ്ങിക്കിടന്ന ഒരുപദ്ധതി സമയബന്ധിതമായി നാടിന് സമർപ്പിക്കാനായതിലുമാണ് സന്തോഷവും അഭിമാനവുമെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറിൽ പതിനയ്യായിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റിലയിൽ മേൽപ്പാലം തുറക്കുന്നതോടെ ഇതിനൊരു പരിഹാരമാകുകയാണ്.വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.
85.9 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. 78.36 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ചതുകൊണ്ട് 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു.എൽഡിഎഫ് സർക്കാർ 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഇരുപാലങ്ങളും നിർമിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമിച്ചത്.
ദേശീയപാത അതോറിറ്റിയിൽനിന്നു നിർമാണം ഏറ്റെടുത്തതുകൊണ്ട് ടോൾ പിരിവ് ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ് മുൻ യുഡിഎഫ് സർക്കാർ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണ് ഇപ്പോൾ സാക്ഷാത്ക്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.