നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോവിഡ് മാനദണ്ഡങ്ങളും തപാൽ വോട്ടും സംബന്ധിച്ച മാർഗനിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഇതനുസരിച്ച് കർമ പദ്ധതി തയ്യാറാക്കാൻ ആരോഗ്യവകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരാഴ്ചക്കകം വിശദമായ കർമ പദ്ധതി തയ്യാറാക്കണമെന്നാണ് നിർദേശം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാൽ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആരോഗ്യ സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശങ്ങൾക്കനുസരിച്ച് കർമപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനതല നോഡൽ ഓഫീസറെ നിയമിക്കും. അതത് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരായിരിക്കും നോഡൽ ഓഫീസർമാർ.
ഓരോ മണ്ഡലത്തിലും ബൂത്ത് തലം വരെയും നോഡൽ ഓഫീസർമാരുണ്ടാകണം. ഓരോ പോളിംഗ് ലൊക്കേഷനിലും നോഡൽ ഓഫീസർക്ക് ചുമതല നൽകാനും നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്ക് അനുസൃതമായി എങ്ങനെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താമെന്നത് സംബന്ധിച്ചുള്ള കർമപദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കേണ്ടത്.
കോവിഡ് രോഗികൾക്ക് പി.പി.ഇ കിറ്റ് ധരിച്ച് വന്ന് വോട്ട് ചെയ്യാനും തപാൽ വോട്ട് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും തപാൽ വോട്ട് തിരഞ്ഞെടുക്കാം.
തപാൽ വോട്ടിന് ആഗ്രഹമുള്ള ഈ വിഭാഗങ്ങളിൽപ്പെട്ടവർ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ പൂർണ മേൽവിലാസത്തോടെ അതത് ഭരണാധികാരികൾക്ക് അപേക്ഷ നൽകണം. ഇതനുസരിച്ച് തപാൽ വോട്ട് അനുവദിക്കും. തപാൽ വോട്ടിൻറെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് തീരുമാനിച്ച് അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.