വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജ് നിർമ്മിക്കുമെന്ന് സംസ്ഥാന സർക്കാർ.വയനാട് ജില്ലയിൽ ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നിർദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയിൽ സർക്കാർ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നിർദേശം പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഡി.എം. വിംസിൻറെ ഉടമസ്ഥരായ ഡി.എം. എജുക്കേഷണൽ റിസർച്ച് ഫൗണ്ടേഷൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.
യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ എന്നിവർ പങ്കെടുത്തു.