കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം ഇന്ന് പരിശോധന നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റ, തകഴി, പളളിപ്പാട്, നെടുമുടി മേഖലകളിലാകും സന്ദർശനം നടത്തുക.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയാണ് ഇന്ന് പരിശോധിക്കുക അതേ സമയം, പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്നത് ഇന്ന് അവസാനിക്കും.
കേരളത്തിൽ നിലവിൽ കണ്ടെത്തിയ H5 N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാകുന്നത്. എന്നാൽ വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച മേഖലകൾക്ക് ചുറ്റുമുള്ള 10 കിലോമീറ്റർ പ്രദേശത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം തുടരും.
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖകളിലെ ഇറച്ചി മുട്ട എന്നിവയുടെ വിൽപന നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ഇറച്ചി, മുട്ട എന്നിവ ഭക്ഷിക്കുന്നതിൽ പ്രശ്നങ്ങളില്ല.
അതേ സമയം കർഷകർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വേഗത്തിൽ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.