ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ആരോഗ്യമന്ത്രി കെ കെ ശൈലജയെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു. ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയില്‍ പകച്ച് നില്ക്കുമ്പോള് സാമൂഹ്യ പ്രതിബദ്ധതയും നിതാന്ത ജാഗ്രതയും കൈവിടാതെ സമൂഹത്തില്‍ ഇടപെട്ട കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നു. നിപയ്ക്ക് പിന്നാലെ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒട്ടും പതറാതെ അര്‍പ്പണ മനോഭാവത്തോടെ നിസ്വാര്‍ത്ഥ സേവനവുമായി ആരോഗ്യമേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം കൂടി പരിഗണിച്ചാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിയെ 2020 ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ ആയി പ്രവാസലോകം തെരഞ്ഞടുത്തത്.
28 വര്‍ഷത്തിലേറെ കാലമായി യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യ. ദീര്‍ഘ കാലത്തെ എ എം പ്രക്ഷേപണത്തിന് ശേഷമാണ് ഇപ്പോള്‍ 94.7 എഫ് എം ലൂടെയാണ് പ്രക്ഷേപണം നടത്തുന്നത്. യു.എ.ഇ.യിലെയും നാട്ടിലെയും മലയാളികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുകയും അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന ജനകീയ റേഡിയോ പ്രസ്ഥാനമാണ് റേഡിയോ ഏഷ്യ. പോയ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്, അഷ്റഫ് താമരശ്ശേരി, പ്രളയ രക്ഷകര്‍ മത്സ്യ തൊഴിലാളികള്‍, പ്രളയസമയത്ത് സ്വന്തം കടയിലെ വസ്ത്രം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് നല്കിയ നൗഷാദ്, തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മാന്‍ഹോളില്‍ വീണ് മരണത്തിന് കീഴടങ്ങിയ നൗഷാദ്, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ ആയി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.