തീവ്രവാദം തടയുന്നതിനെന്ന പേരില്‍ വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കുന്ന ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ മോഡി സര്‍ക്കാര്‍ . 2020 ജനുവരിയോടെ നാറ്റ്ഗ്രിഡ് നിലവില്‍വരുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. പൗരന്മാരുടെ വിമാന– ട്രെയിന്‍ യാത്ര, ഫോണ്‍ വിളികള്‍, ബാങ്ക് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡുപയോഗം, നികുതിവിവരങ്ങള്‍ തുടങ്ങിയവയെല്ലാം നാറ്റ്ഗ്രിഡില്‍ ശേഖരിക്കും.
മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ യുപിഎ സര്‍ക്കാരാണ് നാറ്റ്ഗ്രിഡ് ആശയം മുന്നോട്ടുവച്ചത്. 2010 ഏപ്രില്‍ എട്ടിനാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെങ്കിലും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ആഭ്യന്തരവകുപ്പില്‍ അമിത് ഷാ എത്തിയതോടെ നടപടികള്‍ വേഗത്തിലാക്കി. ആധാറിനു സമാനമായി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കൂടുതല്‍ കടന്നുകയറ്റം നടത്തുന്ന നാറ്റ്ഗ്രിഡ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആക്ഷേപമുണ്ട്. 3400 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന നാറ്റ്ഗ്രിഡിന്റെ പ്രവര്‍ത്തനപുരോഗതി ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു.
സംശയിക്കുന്ന ഏതൊരാളുടെയും വ്യക്തിവിവരങ്ങള്‍ നാറ്റ്ഗ്രിഡില്നിന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ശേഖരിക്കാനാകും. ഇന്റലിജന്‍സ് ബ്യൂറോ, റോ, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റവന്യൂ ഇന്റലിജന്‍സ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്, പ്രത്യക്ഷ നികുതി കേന്ദ്രബോര്‍ഡ്, എക്സൈസ്– കസ്റ്റംസ് കേന്ദ്ര ബോര്‍ഡ്, കേന്ദ്ര എക്സൈസ്– ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍, നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ തുടങ്ങി പത്ത് സര്‍ക്കാര്‍ ഏജന്‍സികളെയും 21 സേവനദാതാക്കളെയുമാണ് ആദ്യ ഘട്ടത്തില്‍ നാറ്റ്ഗ്രിഡുമായി ബന്ധിപ്പിക്കുക. സംസ്ഥാന ഏജന്‍സികളെ ബന്ധിപ്പിക്കില്ല. വിവരശേഖരണത്തിന് ഇവര്‍ക്ക് നാറ്റ്ഗ്രിഡിനെ സമീപിക്കാം.
എട്ടുകോടിയോളം നികുതിദായകരുടെ വിവരം ആദായനികുതിവകുപ്പില്‍നിന്ന് നാറ്റ്ഗ്രിഡ് ശേഖരിച്ചു. വിമാനയാത്രക്കാരുടെ വിവരങ്ങള്‍ക്ക് വ്യോമയാനമന്ത്രാലയവുമായും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായും വിമാനക്കമ്ബനികളുമായും ചര്‍ച്ച നടത്തുകയാണ്. ഇമിഗ്രേഷന്‍ വിവരങ്ങളും ബാങ്ക് ഇടപാട് വിവരങ്ങളും നാറ്റ്ഗ്രിഡിന് അപ്പപ്പോള്‍ ലഭ്യമാകും. നാറ്റ്ഗ്രിഡിന്റെ വിവരശേഖരണ കേന്ദ്രം ബംഗളൂരുവിലാണ്. ആസ്ഥാനം ഡല്‍ഹിയിലും.